കൊച്ചി: ടൂറിസ്റ്റ് ബസില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കും ക്രൂരമര്‍ദനം. ആലുവ മുട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രക്കിനുള്ളില്‍ കയറി ഡ്രൈവറെയും സഹായിയെയും മര്‍ദിച്ച സംഘം ട്രക്കിന്റെ ചില്ലും തകര്‍ത്തു.
പഴനിയില്‍ നിന്നും തിരുവല്ലയിലേക്ക് തിരിച്ചു പോകുന്ന യാത്രാസംഘമാണ് ട്രക്ക് ഡ്രൈവറെ ആക്രമിച്ചത്. ടൂറിസ്റ്റ് ബസ് മഹാരാഷ്ട്രയില്‍ നിന്നും വന്ന ട്രക്കില്‍ ഉരസുകയായിരുന്നു. നിര്‍ത്താതെ പോയ ട്രക്കിനെ ആലുവ മുട്ടം മെട്രോ സ്റ്റേഷന് അടുത്തു വച്ച് ഓവര്‍ടേക്ക് ചെയ്ത് നിര്‍ത്തി മർദിച്ചു.
ട്രക്കിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ഉള്ളില്‍ കയറി മര്‍ദിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ട് ആളുകളെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നാലെ ആലുവ പോലീസ് എത്തി ട്രക്കിനുള്ളില്‍ കയറി ഡ്രൈവറെ മര്‍ദിച്ച രാജേഷ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തു.